നേരത്തെ സൂചിപ്പിച്ചത് പോലെ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള മൽസ്യബന്ധനം കൂടുതൽ തുറമുഖങ്ങളുടെ ആവശ്യകതയിലേക്കെത്തിച്ചു എന്നതാണ് വസ്തുത. ഇതിന്റെ മറുവശമാണ് കേരളത്തിലെ തീരനഷ്ടം. എന്നാൽ ഈ പ്രതിഭാസത്തെ ഒറ്റപ്പെട്ട പ്രശ്നമായി കണ്ട് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കടൽഭിത്തി, പുലിമുട്ട് എന്നിവയുടെ നിർമ്മാണങ്ങളിൽ ഒതുങ്ങിനിൽക്കുന്നതാണ് കേരളത്തിലെ തീരസംരക്ഷണം. കൊല്ലം ആലപ്പുഴ ജില്ലകളിലെ അഴീക്കൽ പ്രദേശം കടൽഭിത്തി എത്രത്തോളം അപ്രായോഗികമാണ് എന്നതിന്റെ തെളിവാണ്. വലിയ തോതിൽ കരിമണൽ ഖനനവും അവിടെ തന്നെയുള്ള തുറമുഖ നിർമ്മാണവുംമൂലം ഉണ്ടാകുന്ന കടൽകയറ്റം കാരണം കടൽഭിത്തി ഇടിഞ്ഞുവീഴുന്നതു തുടർക്കഥയാണ്. ഇങ്ങനെ കടൽഭിത്തികൾ പ്രായോഗികമല്ല എന്നതിന് നിരവധി തെളിവുകൾ ഉണ്ട്. ഇതുപോലെതന്നെയാണ് പുലിമുട്ടിന്റെ കാര്യവും കാലക്രമേണ പുലിമുട്ടുകൾ കടലിൽ നഷ്ടപ്പെടുന്നു എന്നതാണ് വസ്തുത. മറ്റ് ബദലുകളുടെ അന്വേഷണം കേരളത്തിൽ ഇല്ലാതായി. സർക്കാരും ഫിഷറീസ് വകുപ്പും മുന്നോട്ട് വയ്ക്കുന്നതും ഇത്തരം സംരക്ഷണരീതികൾ തന്നെയാണ്. മൽസ്യതൊഴിലാളികളുടെ മുന്നിൽ മറ്റൊരു സാധ്യതയും നിലനിൽക്കുന്നില്ല.